2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

രമണാശ്രമത്തിൽ

       രമണമഹർഷിയുടെ ജീവിതം കൊണ്ട് അനുഗ്രഹീതമായ തിരുവണ്ണാമലയും അരുണാചല മൂർത്തിയുടെ ദിവ്യ സ്ഥാനവുമായ അരുണാചലവും കാണണമെന്നുള്ളത്  എന്റെ വളരെ നാളുകളായുള്ള ആഗ്രഹമായിരുന്നു. ഒരു തവണ അതിനായി യാത്ര പുറപ്പെട്ടതുമാണ്. അന്ന്  ചില കാരണങ്ങളാൽ യാത്ര മുടക്കേണ്ടി വന്നു.  ഞങ്ങൾ മൂന്നു പേരാണ് രമണാശ്രമത്തിലേക്ക് യാത്രയായത്. ഞാൻ ശ്രീ.രാജേഷ് പിന്നെ ഇത്തരം യാത്രകളിലെ എന്റെ സ്ഥിരം കൂട്ടായ ശ്രീ.നരേന്ദ്ര വർമയും. വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ചെന്നൈ എഗ്മൂർ അനന്തപുരി എക്സ്പ്രസ്സ്  ട്രെയിനിൽ ഞങ്ങൾ മൂവർ സംഘം യാത്രയാരംഭിച്ചു. രാത്രി ഭക്ഷണമൊന്നും ഞങ്ങൾ കരുതിയിട്ടുണ്ടായിരുന്നില്ല. ട്രെയിനിൽ ഞങ്ങൾക്ക് നല്ല ഒരു സഹയാത്രികനെ കിട്ടി. ശ്രീ. രാമസ്വാമി. അദ്ദേഹം തിരുവനന്തപുരത്തുകാരനാണ്. തിരുനെൽവേലിയിൽ ഒരു ഫാം നടത്തുന്നു. മാസത്തിൽ ഒരു തവണയെങ്കിലും അദ്ദേഹം തിരുനെൽവേലിയിൽ പോകാറുണ്ട്. രാത്രി ഭക്ഷണം അദ്ദേഹം ഓഫർ ചെയ്തു. ഞങ്ങൾ മറുത്തെന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഫോണെടുത്ത് തിരുനെൽവേലിയിലുള്ള സഹായിയോട് ഞങ്ങൾക്കുള്ള ഭക്ഷണവുമായി തിരുനെൽവേലി റയിൽവേ സ്റ്റേഷനിൽ കാത്തു നിൽക്കാൻ പറഞ്ഞു. രാത്രി ഒൻപതു മണിയോടെ ട്രെയിൻ തിരുനെൽവേലിയിലെത്തി. പറഞ്ഞതുപോലെ തന്നെ ഞങ്ങൾക്കുള്ള ഭക്ഷണവുമായി ശ്രീ. രാമസ്വാമിയുടെ സഹായി അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീ.രാമസ്വാമിയുമായി നന്നായി അടുത്തു. മടക്കയാത്രയിൽ തിരുനെൽവേലിയിലിറങ്ങണമെന്നും ഫാം ഹൗസിൽ ഒരു ദിവസം താമസിച്ചു സ്ഥലങ്ങളും മറ്റും കണ്ടിട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു തവണയാവട്ടെ എന്ന് പറഞ്ഞു സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.

         രാവിലെ അഞ്ചരയോടെ ഞങ്ങൾ വില്ലുപുരത്തെത്തി. വിഴുപുരമെന്നു തമിഴിൽ. ഇവിടെ നിന്നും രണ്ടു  മണിക്കൂറോളം ബസ് യാത്ര ചെയ്തു വേണം തിരുവണ്ണാമലയിലെത്താൻ. ബസ് സ്റ്റാന്റിലെത്തി തിരുവണ്ണാമലക്കു ബസ് കയറി. രമണാശ്രമത്തിനടുത്തു  നേരത്തെ തന്നെ മുറി ബുക്ക് ചെയ്തിരുന്നു. ആശ്രമത്തിനടുത്ത് ഇറങ്ങുമ്പോൾ ധാരാളം വിദേശികൾ. ഏതോ യൂറോപ്യൻ പ്രദേശത്ത് ചെന്നെത്തിയത് പോലെ. എല്ലാവരും ആശ്രമത്തിൽ വരുന്നവരാണ്. ബ്രിട്ടീഷ് ആത്മീയവാദിയും ശ്രീ. രമണരുടെ ശിഷ്യനുമായിരുന്ന  ശ്രീ.പോൾ ബ്രണ്ടന്റെ സ്വാധീനത്താൽ ധാരാളം വിദേശികൾ ഇവിടെ സന്ദർശിക്കാൻ എത്തുന്നുണ്ട്.  രമണമഹർഷിയുടെ ദർശനങ്ങൾക്ക് പാശ്ചാത്യ ലോകത്ത് പ്രചാരം നൽകുന്നതിൽ ശ്രീ.പോൾ ബ്രണ്ടൻ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


ആശ്രമ ഗേറ്റ് 

   മുറിയിലെത്തി നന്നായി ഒരു കുളി പാസാക്കി ബ്രെക്ഫാസ്റ് കഴിക്കുവാനായി പുറത്തിറങ്ങി. അതുകഴിഞ്ഞു നേരെ ഞങ്ങൾ ആശ്രമത്തിലേക്ക് നടന്നു. രാവിലെ തന്നെ നല്ല തിരക്കുണ്ട്. തദ്ദേശീയരെക്കാൾ കൂടുതൽ വിദേശികൾ തന്നെ. ഇന്ന് പൗർണമി കൂടിയാണ്. പൗർണമി നാളിലാണ് ഗിരിവലം വെക്കൽ ചടങ്ങ്. അരുണാചല പർവ്വതത്തിനു ചുറ്റും കാൽ നടയായി വലം വെക്കുക ഒരു പുണ്യ പ്രവർത്തിയാണ്. അന്നേദിവസം അരുണാചലേശ്വരനെ ദർശിക്കുന്നതും ഭാഗ്യം തന്നെ. ഞങ്ങൾ പൗർണമി ദിവസം കണക്കു കൂട്ടി വന്നതൊന്നുമല്ല. പക്ഷെ അത് തികച്ചും യാദൃശ്ചികമായിരുന്നു. ആശ്രമത്തിലേക്കു ഞങ്ങൾ കയറി. തിരക്കുണ്ടെങ്കിലും തികഞ്ഞ നിശബ്ദത. മഹർഷിയുടെ പാദസ്പര്ശമേറ്റ പുണ്യ ഭൂമിയിലാണല്ലോ നിൽക്കുന്നതെന്ന് ഓർത്തപ്പോൾ ആനന്ദാതിരേകത്താൽ മിഴികൾ സജലങ്ങളായി. കുറച്ചുനേരം ധ്യാനത്തിലിരുന്നു. ആശ്രമത്തോട് ചേർന്ന് ഒരു പുസ്തക ശാലയും മഹർഷിയുടെ അമ്മയുടെ സമാധിസ്ഥലവും ഉണ്ട്. 


ധ്യാന ഹാൾ 

എല്ലാ ജീവജാലങ്ങളും രമണാശ്രമത്തിൽ ഒരുപോലെ 



       ആശ്രമത്തിൽ  കുറേ സമയം ചെലവഴിച്ച ശേഷം ഞങ്ങൾ സ്കന്ദാശ്രമവും വിരൂപാക്ഷ ഗുഹയും കാണുവാൻ യാത്രയായി. ആശ്രമത്തിനു പുറകിലൂടെയുള്ള വഴിയിലൂടെ മല കയറി വേണം സ്കന്ദാശ്രമത്തിലേക്കും വിരൂപാക്ഷ ഗുഹയിലേക്കും പോവാൻ.1916 മുതൽ 1922 വരെ ഭഗവാൻ രമണ മഹർഷി താമസിച്ചിരുന്നത് സ്കന്ദാശ്രമത്തിലായിരുന്നു. കുറേ അധിക സമയത്തെ നടത്തത്തിന് ശേഷം ഞങ്ങൾ സ്കന്ദാശ്രമത്തിലെത്തി. കഠിനമായ കയറ്റം തന്നെ. തീർത്ഥാടകർ  കുടിവെള്ളം കയ്യിൽ കരുതുന്നത് നന്നായിരിക്കും. അരുണാചല പർവതത്തിന്റെ വശ്യമായ ഒരു ഭാഗത്താണ് സ്കന്ദാശ്രമം. ആശ്രമത്തിനു ചുറ്റും വള്ളിപ്പടർപ്പുകൾകൊണ്ടും മരങ്ങൾ കൊണ്ടും തണൽ മൂടിയിരിക്കുന്നു. അവിടെ അധികം തിരക്ക് അനുഭവപ്പെട്ടില്ല. ഞങ്ങളെക്കൂടാതെ വേറെ അഞ്ചാറു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധാനിക്കാൻ പറ്റിയ അന്തരീക്ഷം. ആശ്രമത്തിന്റെയുള്ളിൽ കടന്നു. മൂന്നുനാലു പേർ അവിടിരുന്നു ധ്യാനിക്കുണ്ട്. കുറച്ചു സമയം ഞാനും അവരോടൊപ്പം കൂടി. വളരെ ചെറിയ ഒരു പഴയ നിർമ്മിതിയാണിത്. ശാന്ത സുന്ദരമായ ആശ്രമവും പരിസരവും. എത്ര നേരം സമയം ചെലവഴിച്ചാലും മടുപ്പ് അനുഭവപ്പെടില്ല. 






വിരൂപാക്ഷ ഗുഹയിലേക്കുള്ള വഴിയിൽ 




സ്കന്ദാശ്രമത്തിലേക്കുള്ള യാത്രക്കിടയിൽ ഒരു സെൽഫി. താഴെ അരുണാചലം ക്ഷേത്രം.





സ്കന്ദാശ്രമം



       സ്കന്ദാശ്രമത്തിനു താഴെയാണ് വിരൂപാക്ഷഗുഹ. രമണ മഹർഷി 1899 മുതൽ 1916 വരെ ഇവിടെ താമസിച്ചിരുന്നു. സന്യാസിയായിരുന്ന ശ്രീ.വിരൂപാക്ഷന്റെ സമാധി ഇവിടെയാണ്. നല്ല ഇരുട്ടാണ് ഗുഹക്കുള്ളിൽ. അതിനകത്തു കടന്നു കുറച്ചു കഴിഞ്ഞാണ് അവിടെയും ആൾക്കാർ ധ്യാനത്തിലിരുപ്പുണ്ടെന്നു കണ്ടത്.  കൂടുതലും വിദേശികൾ. കുറച്ചു സമയം കഴിഞ്ഞു ഗുഹക്കുള്ളിൽ നിന്നും പുറത്തു കടന്നു. ഗുഹാമുറ്റത്ത് കല്ലുകൾ കെട്ടി ഇരിക്കുവാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ഞങ്ങൾ കുറച്ചു സമയം അവിടെയിരുന്നു. അവിടെ ഒരമ്പരപ്പിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടു. ഒരു വിദേശ യുവതി പെട്ടെന്ന് ഗുഹക്കുള്ളിലേക്കു കടന്നു. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ അവർ ഒരു കൈക്കുഞ്ഞുമായി പുറത്തേക്കു വന്നു. ആ കുട്ടി എന്തൊക്കെയോ വെപ്രാളങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. സുഖമില്ലാത്ത കുട്ടിയാണെന്ന് തോന്നി. ഞങ്ങൾ ഗുഹക്കുള്ളിൽ കടന്നപ്പോൾ ഇരുട്ട് മൂലം കുട്ടിയെ കണ്ടിട്ടുണ്ടായിരുന്നില്ല. ഒരു പക്ഷെ ആത്മീയ വഴികളിലൂടെ കുഞ്ഞിന്റെ വ്യാധി മാറ്റുവാനായിരിക്കണം ആ 'അമ്മ കുഞ്ഞിനെ കൊണ്ടുവന്നത്. മനുഷ്യബന്ധങ്ങൾ ലോകത്തെവിടെയും ഒരുപോലെയാണല്ലോ.
   


വിരൂപാക്ഷ ഗുഹ 


വിരൂപാക്ഷ ഗുഹക്കു മുൻപിൽ



   വിരൂപാക്ഷ ഗുഹയിൽ നിന്നും മറ്റൊരു വഴിയിലൂടെ ഞങ്ങൾ മെയിൻ റോഡിലെത്തി. അവിടെനിന്നും ഒരു ഓട്ടോ പിടിച്ചു ഞങ്ങൾ റൂമിലെത്തി. ചെറിയൊരു മയക്കത്തിന് ശേഷം കുളിച്ചു ഫ്രഷ് ആയി അരുണാചലേശ്വരനെ ദർശിക്കുവാനായി ഞങ്ങൾ പുറത്തിറങ്ങി. ഞങ്ങളുടെ ലോഡ്ജിൽ മുഴുവനും വിദേശികൾ തന്നെ. അവരിൽ ചിലരുമായി പരിചയപ്പെട്ടു. ചിലർ ദിവസങ്ങളോളം ഇവിടെ താമസിച്ചു ധ്യാനവും ക്ഷേത്രദര്ശനവുമായി കഴിച്ചു കൂട്ടുന്നു. പലർക്കും വലിയ ആത്മീയാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സന്ധ്യയോടെ ക്ഷേത്ര ദര്ശനത്തിനായുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു. പൗർണമി ദിവസമായതിനാൽ നല്ല തിരക്കുണ്ട്. വളരെ പ്രസിദ്ധമായ ക്ഷേത്രമാണിത്. പഞ്ചഭൂത ലിംഗങ്ങളിൽ അഗ്നിലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭഗവാൻ രമണ മഹർഷിയുടെ ഗുരുവാണ് സാക്ഷാൽ അരുണാചലേശ്വരൻ.  അരുണാചല മാഹാത്മ്യത്തിൽ ഇങ്ങനെ പറയുന്നു. " ചിദംബര ദർശനം കൊണ്ടും തിരുവാരൂരിൽ ജനനം കൊണ്ടും കാശിയിൽ മരണം കൊണ്ടും മോക്ഷം ലഭിക്കുമെങ്കിൽ അരുണാചലത്തെ പറ്റിയുള്ള ചിന്ത തന്നെ മോക്ഷം കൊണ്ടുവരും". ദർശനത്തിനു ശേഷം ഞങ്ങൾ ക്ഷേത്രത്തിനു പുറത്തെ റോഡിലെത്തി. ഗിരിവലം ചെയ്യുന്ന ഭക്തരെക്കൊണ്ട് റോഡ് നിറഞ്ഞിരുന്നു. ഏകദേശം ഉച്ച കഴിയുമ്പോൾ മുതൽ ഗിരിവലം ആരംഭിക്കും. അപ്പോഴേക്കും വാഹനഗതാഗതം പൂർണമായും നിർത്തിവെക്കും. രാജേഷ് ഗിരിവലം ചെയ്യാനുള്ള തീരുമാനമെടുത്തു. ഞാനും വർമ്മയും പിൻവലിഞ്ഞു. രണ്ടു ദിവസമായുള്ള പുറംവേദന കാരണം കൂടുതൽ നടക്കാൻ ബുദ്ധുമുട്ടു തോന്നി. രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചു ഞങ്ങൾ മുറിയിലെത്തി. തിരികെ മുറിയിലേക്ക് വരുന്ന വഴി മുഴുവൻ ആൾകാരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. ഗിരിവലം ചെയ്യാൻ രാത്രിയാണ് പറ്റിയ സമയം. ക്ഷീണമുണ്ടാവില്ല. ഏകദേശം 14 കിലോമീറ്റർ നടക്കണം ഗിരിപ്രദക്ഷിണം ചെയ്യാൻ.


അരുണാചല ഗിരി, ലോഡ്ജിൽ നിന്നുള്ള ദൃശ്യം




ഗിരി വലം ആരംഭം 


 രാത്രി പത്തു മണിയോടെ രാജേഷ് ഗിരിവലം ചെയ്യുവാനായി പോയി. ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നു. വെളുപ്പിനെപ്പോഴോ രാജേഷ് തിരികെ റൂമിലെത്തി. നേരം വെളുത്ത് തന്റെ യാത്രാനുഭവത്തെ പറ്റി രാജേഷ് വിവരിച്ചപ്പോൾ ഗിരിപ്രദക്ഷിണം ചെയ്യാൻ സാധിക്കാഞ്ഞതിൽ എനിക്കും വർമക്കും വിഷമം തോന്നി. ഉച്ചയോടു കൂടി ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. കാട്പാടിയിൽ നിന്നുമാണ് തിരികെ ട്രെയിന് ബുക്ക് ചെയ്തിരിക്കുന്നത്. കാട്പാടിയിലെത്തി വൈകുന്നേരത്തെ  തിരുവനന്തപുരം മെയിലിൽ നാട്ടിലേക്ക്.

6 അഭിപ്രായങ്ങൾ:

charchcha vedhi പറഞ്ഞു...

തിരുവണ്നാമലയിലല്ലെ ഗിരിവലമ്. നല്ല അനുഭവമാണു. ഗിരിവലം ഏതാണ്ടു പതിനാറു കിലൊമീഠ്ടറാണെന്നു തൊന്നുന്നു. കൊള്ളാം നല്ല എഴുത്തു. വായിക്കം നല്ല രസം ഉണ്ട്. അഭിനന്ദന ങ്ങ ള്.

Unknown പറഞ്ഞു...

സതീഷേ നന്നായിട്ടുണ്ട്... ഇനിയും പ്രതീക്ഷിക്കുന്നു...

Unknown പറഞ്ഞു...

May be some other time, definitely want to visit this place.

വാക്കും വരയും പറഞ്ഞു...

A must to visit place.

Unknown പറഞ്ഞു...

അങ്ങയുടെ നമ്പർ അയച്ചാൽ ഉപകാരമായിരുന്നു. അവിടുത്തെക്കുള്ള യാത്രക്കായിരുന്നു.

വാക്കും വരയും പറഞ്ഞു...

9446920310. താമസിച്ചതിൽ ക്ഷമിക്കുക.